കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ ബിആർസി അധ്യാപിക കീർത്തനയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു വരെയാണ് വടകര എൻഡിപിഎസ് കോടതി കസ്റ്റഡി അനുവദിച്ചത്.
കേസിൽ കീർത്തനയുൾപ്പെടെ മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമാണ് ഇതുവരെ അറസ്റ്റിലായത്. എംഡിഎംഎ വാങ്ങാനെത്തിയവരിൽ നിന്ന് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിച്ച ശേഷമാണ് ലഹരി വസ്തു കൈമാറിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയായ 22-കാരനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതികളും ഇയാളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് വ്യാപകമായി എംഡിഎംഎ എത്തിച്ചിരുന്നത് ഈ 22-കാരനാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താൻ വിവിധ ഇടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കേസിൽ ഒടുവിൽ അറസ്റ്റിലായത് ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസാണ്. അധ്യാപികമാർ ജിജിൽ വഴിയും നേരിട്ടും വയനാട് സ്വദേശിയായ പ്രധാന കണ്ണിക്ക് പണം കൈമാറിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അന്വേഷണം തുടരുകയാണ്.




