തിരുവനന്തപുരം: നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയറും കൗൺസിലർമാർക്കും പൊലീസ് നോട്ടീസ് നൽകി. ഡെപ്യൂട്ടി മേയർ ആശ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ല. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ, ഡെപ്യൂട്ടി മേയർ ആശ നാഥ് ആറാം പ്രതിയാണ്.
കേസിലെ ഒന്നാം പ്രതി സുമി ബാലുവാണ്. യമുനയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കൗൺസിലർമാർക്കെതിരെ നടപടി സ്വീകരിച്ചത്. പ്രതിഷേധ മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആർ ശ്രീലേഖയുടെ വിവാദമായ പ്രസ്താവനയും ഈ മാർച്ചിനിടെയാണുണ്ടായത്. ഇതിനിടെ, പൊലീസ് ശ്രീലേഖയുടെ വീട്ടിൽ നോട്ടീസ് നൽകാൻ എത്തിയെങ്കിലും അവർ ടൂറിലാണെന്ന് അറിയിക്കപ്പെട്ടു. കേസിൽ അന്വേഷണം തുടരുകയാണ്.




