എറണാകുളം: കുംഭമേള വൈറൽ താരവുമായി ബന്ധപ്പെട്ട വിവാദ വിവാഹ കേസിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ്. ഇതുസംബന്ധിച്ച വിവരം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിക്ക് പൊലീസ് സുരക്ഷ നൽകുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും, നിലവിൽ ഒരു പൊലീസ് സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് നൽകുന്നതെന്നും കമ്മീഷണർ വ്യക്തമാക്കി. ഇതിനിടെ മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ അന്വേഷണം തുടരുകയാണ്. പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. അവരെ കസ്റ്റഡിയിൽ എടുക്കാനല്ല, മറിച്ച് മൊഴിയെടുക്കാനാണ് ഉദ്ദേശമെന്ന് പൊലീസ് അറിയിച്ചു.
വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും 2 മാസവും മാത്രമായിരുന്നുവെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ കണ്ടെത്തലിനെ തുടർന്ന് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കൂടാതെ, കേരളവും മധ്യപ്രദേശും ഉൾപ്പെടെയുള്ള ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.




