മുംബൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം നടക്കുമ്പോൾ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണിലേക്കാണ് എല്ലാരുടെയും കണ്ണുകൾ. അതിനൊരു കാരണമുണ്ട്, രണ്ട് മാസം മുമ്പ് വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിയില്‍ 42 പന്തില്‍ 89 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ അടിച്ചൊതുക്കിയ സഞ്ജു ഇന്നും തന്റെ പ്രഹരം തുടരുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജസ്പ്രീത് ബുംറയാണ് മറുവശത്ത്. സഞ്ജുവിന്റെ വെടിക്കെട്ട് ആയാലും ബുമ്രയുടെ ഷോ ആയാലും ആരാധകർക്ക് ഇന്നൊരു ആവേശ കാഴ്ചയാകും.
സഞ്ജുവിന്‍റെ ഇതുവരെയുള്ള മുംബൈ ഇന്ത്യൻസിനെതിരെയുള്ള പ്രകടനം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മുംബൈക്കെതിരെ ഇതുവരെ കളിച്ച 23 മത്സരങ്ങളിൽ നിന്ന് 601 റൺസാണ് സഞ്ജു അടിച്ചെടുത്തത്. മുംബൈക്കെതിരെ 5 അർധസെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്. 183 മത്സരങ്ങളിൽ നിന്ന് 4,896 റൺസ് നേടിയിട്ടുള്ള സഞ്ജുവിന് മുംബൈക്കെതിരെ 104 റൺസ് കൂടി നേടാനായാൽ 5000 റൺസ് ക്ലബ്ബിലെത്താനാവും. ഈ സീസണിൽ ചെന്നൈയുടെ കീപ്പറായിയിരുന്ന സഞ്ജു ഇന്ന് ധോണി തിരിച്ചെത്തുന്നതോടെ മറ്റൊരു റോളിലായിരിക്കും കളത്തിലിറങ്ങുക. ഇമ്പാക്ട് പ്ലേയർ ആകാനും ചാൻസ് ഉണ്ട്. 400 ഫോറുകളും 228 സിക്സറുകളും പറത്തിയ സഞ്ജു ലീഗിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റർമാരിൽ ഒരാളാണ്. എല്ലാ കണ്ണുകളും സഞ്ജുവിലേക്ക് തിരിയുമ്പോൾ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് റൺമഴയാകും.




