തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സന്ദർശിക്കാനിരിക്കെ മോദിയെ നേമം മണ്ഡലത്തിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി. വികസിത നേമത്തേക്ക് സ്വാഗതം എന്നാണ് ശിവൻകുട്ടി പറഞ്ഞത്. പ്രധാനമന്ത്രി കിളളിപ്പാലം ജംഗ്ഷനില്‍ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും നേമത്തെ വികസനം അദ്ദേഹത്തിന് നേരില്‍ കാണാനാകും എന്നതിലാണ് തനിക്ക് സന്തോഷമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കിളളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല്‍ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാമെന്നും അതിനടുത്ത് തന്നെ കേന്ദ്ര സര്‍ക്കാര്‍ സഹായം നിഷേധിച്ച എസ്എസ്‌കെയുടെ സ്റ്റേറ്റ് ഓഫീസ് സംസ്ഥാനം പണിതുയര്‍ത്തിയത് കാണാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഇടത്തോട്ട് തിരിഞ്ഞുനോക്കിയാല്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയവും സ്‌കോള്‍ കേരളയുടെ ഓഫീസ് അടങ്ങുന്ന ബഹുനില മന്ദിരവും കാണാമെന്നും വീണ്ടും വലത്തോട്ട് നോക്കിയാല്‍ ചാല സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം കാണാമെന്നും ശിവന്‍കുട്ടി പറഞ്ഞു.എസ്എസ്‌കെയ്ക്ക് നല്‍കേണ്ടിയിരുന്ന 1500 കോടി രൂപ കുടിശിക നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പാവപ്പെട്ട, പാർശ്വവൽകൃത ജനവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കുള്ള സഹായമാണ് ഈ പണം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് ശിവൻകുട്ടി പ്രധാനമന്ത്രിയെ ക്ഷണിച്ചത്.




