തിരുവനന്തപുരം: പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴ്ന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത് പകൽക്കൊള്ള ആണെന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് വില വർധനവ് താൽക്കാലികമായി പിടിച്ചുവെച്ച്, വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ജനങ്ങളുടെ മേൽ അധികഭാരം ചുമത്തുന്നത് ബി.ജെ.പി സർക്കാരിന്റെ പതിവ് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനവില വർധനവിനെതിരെ “സംസ്ഥാനം നികുതി കുറയ്ക്കണം” എന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയ യു.ഡി.എഫ് ഇന്ന് കേരളത്തിൽ അധികാരത്തിലെത്തിയിരിക്കുകയാണെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. സ്വന്തം വാദം പ്രാവർത്തികമാക്കാൻ പുതിയ സർക്കാരിന് കഴിയുമോയെന്ന വെല്ലുവിളിയും അദ്ദേഹം മുന്നോട്ടുവച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ, ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സെസ് കുറയ്ക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ കൊള്ളക്കെതിരെ ശബ്ദമുയർത്താനും ജനങ്ങൾക്ക് ആശ്വാസം നൽകാൻ നികുതി കുറയ്ക്കാനുമുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയാൻ സംസ്ഥാനത്തെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.





