കോട്ടയം: എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് ജി സുകുമാരൻ നായർ. എൻ എസ് എസുമായി ഇനി പ്രശ്നം ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട് സ്നേഹത്തോടെ നന്ദി പറയുന്നു. തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും. എൻഎസ്എസ് അടിസ്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം അംഗീകാരം നൽകിയതിന് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം.
ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളി നേരിടുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തും നിന്നും യോജിപ്പില്ലാത്തത് കൊണ്ട് ഭീഷണി നേരിടുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റം ചെയ്തവർ ജയിലിൽ പോകണം. പ്രതികൾക്ക് കർശന ശിക്ഷ കൊടുക്കണം. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. ഭരണ തുടർച്ച ഉണ്ടാകുമോ എന്നത് എൻഎസ്എസിനെ ബാധിക്കുന്ന കാര്യമല്ല.
എൻഎസ്എസ് ആരുടെയും അടുത്ത് ഒന്നിനും പോകുന്നില്ല. എൻഎസ്എസ്- എസ്എൻഡിപി ഐക്യം സിപിഎമ്മിന് വേണ്ടി എന്ന പ്രചരണം തെറ്റാണ്. എസ്എൻഡിപി- എൻഎസ്എസ് ഐക്യം ഉണ്ടാകും. ബാക്കി എല്ലാം പിന്നീട് നടക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.






