ന്യൂഡൽഹി: ഡൽഹിയിൽ മയക്കുമരുന്ന് പരിശോധനയ്ക്കിടെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു. നൈജീരിയൻ സ്വദേശിനിയായ സ്റ്റെല്ല പയസാണ് മരിച്ചത്. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലെ ഒരു ഫ്ലാറ്റിൽ ആന്റി നാർക്കോട്ടിക്സ് ബ്യൂറോ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
സ്റ്റെല്ല താമസിച്ചിരുന്ന ഫ്ലാറ്റിൽ ലഹരിമരുന്ന് നിർമാണ സംവിധാനം പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. പരിശോധനാസംഘത്തെ കണ്ടതോടെ സ്റ്റെല്ല ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ സമീപത്തെ ബുരാരി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ പരിശോധനയിൽ സിന്തറ്റിക് ലഹരിമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ബീക്കറുകൾ, പൈപ്പുകൾ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങൾ ഫ്ലാറ്റിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ താമസിച്ചിരുന്ന സ്‌കൈ, നാലാം നിലയിൽ താമസിച്ചിരുന്ന മാർട്ടിൻ ആരോൺ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൈയുടെ കൈവശം നിന്ന് മെത്താംഫെറ്റാമിനും ഒന്നര ഗ്രാം ഹെറോയിനും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലവും ലഹരിമരുന്ന് ശൃംഖലയുമായുള്ള ബന്ധവും ഉൾപ്പെടെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.






