കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ്. സ്വതന്ത്ര കൂട്ടായ്മയുമായുള്ള സഹകരണം തുടരാനാകില്ലെന്നും കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൗൺസിലർമാർ എല്ലാവരും ഒരേ നിലപാടിലാണെന്നും അവരുടെ വികാരം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജു മാത്യൂസ് വ്യക്തമാക്കി. അധികാരത്തേക്കാൾ പ്രധാനം ആത്മാഭിമാനമാണെന്നും നിലവിലെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര കൂട്ടായ്മയിൽ വിശ്വാസം നഷ്ടപ്പെട്ടതായി ആരോപിക്കുന്ന കോൺഗ്രസ് കൗൺസിലർമാർ, തങ്ങളുടെ സഹപ്രവർത്തകർക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും ആരോപിക്കുന്നു. നഗരസഭാ ഭരണത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും കൗൺസിലർമാർക്കും വേണ്ടത്ര പങ്കില്ലെന്നും അവർ വിമർശിച്ചു. വിഷയത്തിൽ ജില്ലാ യുഡിഎഫ് കൺവീനർക്ക് വിയോജനക്കത്തും കൈമാറിയിട്ടുണ്ട്.
ഇതിനിടെ, ബിജു മാത്യൂസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനും സഹോദരനും എതിരെ പാലാ പോലീസ് കേസെടുത്തിരുന്നു. കയ്യേറ്റം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതിന് പിന്നാലെ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടവും ബിജു മാത്യൂസിനെതിരെ പരാതി നൽകി. തന്റെ ചേംബറിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വാച്ചും പ്രധാനപ്പെട്ട ഫയലും നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
ബിജു മാത്യൂസ് ചേംബറിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് സാധനങ്ങൾ കാണാതായതെന്നാണ് ദിയയുടെ ആരോപണം. മുമ്പ് കേസ് സംബന്ധിച്ച നടപടികൾക്കായി ബിജു മാത്യൂസും പോലീസ് ഉദ്യോഗസ്ഥരും താൻ ഇല്ലാത്ത സമയത്ത് ചേംബറിൽ പ്രവേശിച്ച് മഹസർ തയ്യാറാക്കിയിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരസ്പര ആരോപണങ്ങളും പരാതികളും ശക്തമായ സാഹചര്യത്തിൽ പാലാ നഗരസഭയിലെ രാഷ്ട്രീയ തർക്കം കൂടുതൽ സങ്കീർണമാകുകയാണ്.






