ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. പെന്തക്കോസ്ത് വിഭാഗത്തിലെ പാസ്റ്റർമാരായ ഉത്തം ഭരേലയും വികാസ് ഭരേലുമാണ് പോലീസ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ് ബൈരാഗി നൽകിയ പരാതിയിലാണ് നടപടി.
ക്യാൻസർ പോലുള്ള രോഗങ്ങൾ പ്രാർത്ഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ദരിദ്രരായ ആദിവാസികൾക്ക് ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തവർക്ക് ഇറച്ചിയും കോഴിയിറച്ചിയും നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും എഫ്‌ഐആറിൽ പറയുന്നു. മതം മാറിയില്ലെങ്കിൽ രോഗശാന്തി ലഭിക്കില്ലെന്നും നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
മോഹൻപൂർ കൂർത്ത് ഗ്രാമത്തിലെ താൽക്കാലിക പന്തലിൽ നടത്തിയ പ്രാർത്ഥനാ യോഗത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത വസ്തുക്കളും തെളിവായി പോലീസ് സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷണം തുടരുകയാണ്.




