കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25-ന് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ വിട്ടുനിൽക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്താകെ 2,177 അധ്യാപകരാണ് ഇതുവരെ ക്യാമ്പുകളിൽ ഹാജരാകാതിരുന്നത്. അടുത്ത ദിവസംമുതൽ ജോലിക്ക് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. അധ്യാപകരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
ഹാജരാകാത്തവരിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് — 258 പേർ. എറണാകുളത്ത് 211 പേരും തിരുവനന്തപുരം ജില്ലയിൽ 209 പേരും വിട്ടുനിൽക്കുന്നു. വിഷയ അടിസ്ഥാനത്തിൽ ഇംഗ്ലീഷിലാണ് ഏറ്റവും കൂടുതൽ അസാന്നിധ്യം (363). തുടർന്ന് ഫിസിക്സ് (283), കെമിസ്ട്രി (261), ഗണിതം (248) എന്നിങ്ങനെയാണ് കണക്കുകൾ.
സാധാരണ ഏപ്രിൽ ആദ്യ വാരത്തിലാണ് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കാറുള്ളത്. എന്നാൽ ഈ വർഷം ഏപ്രിൽ 9-ലെ തിരഞ്ഞെടുപ്പിനെ തുടർന്ന് ക്യാമ്പുകൾ ആരംഭിച്ചത് 16-നാണ്. സംസ്ഥാനത്ത് ആകെ 89 മൂല്യനിർണയ ക്യാമ്പുകളാണുള്ളത്.
ഒന്നാം വർഷത്തിൽ 26,20,932 പേപ്പറുകളും രണ്ടാം വർഷത്തിൽ 26,69,493 പേപ്പറുകളും ഒന്നാം വർഷ ഇംപ്രൂവ്‌മെന്റിന് 6,25,000 പേപ്പറുകളും മൂല്യനിർണയം ചെയ്യേണ്ടതുണ്ട്. ആകെ 24,167 അധ്യാപകരും ജീവനക്കാരുമാണ് ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം മേയ് 22-നായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്.




