കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ 307 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി രൂപീകരിച്ചതായി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. ഇതോടെ ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 2177 ആയി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന്റെ ഭാഗമായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വൾനറബിലിറ്റി മാപ്പിംഗ് (Vulnerability Mapping) നടത്തും. ഇതിനായി സെക്ടർ ഓഫീസർമാരെ അടിയന്തരമായി നിയമിക്കാൻ കളക്ടർ നിർദ്ദേശം നൽകി. കൂടാതെ, എല്ലാ ബൂത്തുകളിലും ബി.എൽ.എമാരെ (BLA) നിയമിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വില്ലേജ് അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന നേതാക്കളുടെ ആവശ്യവും കളക്ടർ പരിഗണിച്ചു.യോഗത്തിൽ കെ.വി. സുമേഷ് എം.എൽ.എ, റൂറൽ എസ്.പി അനൂജ് പലിവാൽ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ. ബിനി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.




