കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ വ്യാപക പരിശോധനയിൽ ആയിരക്കണക്കിന് നിയമലംഘനങ്ങൾ കണ്ടെത്തി. സെക്ടർ തലവൻ ബ്രിഗേഡിയർ അബ്ദുള്ള അൽ അതീഖിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധനകൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അൽ സാരി, എമർജൻസി പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് അൽ ഹാജരി, അസിസ്റ്റന്റ് ബ്രിഗേഡിയർ ഹംലാൻ അൽ ഹംലാൻ എന്നിവർ വിവിധ ഗവർണറേറ്റുകളിലെ പ്രവർത്തനങ്ങൾക്ക് ഫീൽഡ് മേൽനോട്ടം വഹിച്ചു.
ഒരാഴ്ചയ്ക്കിടെ മാത്രം 15,373 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചതിന് 33 പേരെ അറസ്റ്റ് ചെയ്തു. ഗുരുതര നിയമലംഘനങ്ങളുടെ പേരിൽ 185 കാറുകളും 18 മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്ത് പ്രത്യേക ഗാരേജുകളിലേക്ക് മാറ്റി.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 12 പ്രായപൂർത്തിയാകാത്ത കുട്ടികളെയും പിടികൂടിയിട്ടുണ്ട്. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
ആറ് ഗവർണറേറ്റുകളിലെയും ട്രാഫിക് മൂവ്‌മെന്റ് വിഭാഗങ്ങൾ, ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്ത പട്രോളിംഗാണ് പരിശോധനകൾ ശക്തമാക്കാൻ സഹായിച്ചതെന്ന് ട്രാഫിക് അവയർനസ് വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു.
വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






