ഗാസ: തെക്കൻ ഗാസയിൽ ഭക്ഷണമടക്കമുള്ള അവശ്യ സഹായവുമായി എത്തിയ ട്രക്ക് ഹമാസ് പ്രവർത്തകർ കൊള്ളയടിച്ചതായി യുഎസ് സെൻട്രൽ കമാൻഡിന്റെ ആരോപണം. ട്രക്കിന് നേരെ ഹമാസ് ആക്രമിക്കുന്ന ഡ്രോൺ വീഡിയോയും സെന്റ്കോം പുറത്തുവിട്ടു. വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന സംഘത്തിന്റെ ട്രക്കാണ് ഹമാസ് പ്രവർത്തകർ കൊള്ളയടിക്കുന്നതെന്ന് യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) നിരീക്ഷിച്ചതായി സെൻട്രോം പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗാസയ്ക്ക് മുകളിലൂടെ പറക്കുന്ന അമേരിക്കൻ MQ-9 ഡ്രോണിൽ നിന്നാണ് സംഭവത്തെക്കുറിചുള്ള മുന്നറിയിപ്പ് ലഭിച്ചത്. ഓപ്പറേറ്റീവ്സ് ഡ്രൈവറെ ആക്രമിക്കുകയും ഡ്രൈവറെ റോഡിന്റെ മീഡിയനിലേക്ക് മാറ്റിയ ശേഷം സഹായ ഉപകരണങ്ങളും ട്രക്കും മോഷ്ടിക്കുകയും ചെയ്തു. ഡ്രൈവറുടെ നിലവിലെ നില വ്യക്തമല്ലായെന്നും സെന്റ്കോം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, അന്താരാഷ്ട്ര പങ്കാളികൾ ഗാസയിലേക്ക് പ്രതിദിനം 600-ലധികം ട്രക്ക് വാണിജ്യ സാധനങ്ങളും സഹായങ്ങളും എത്തിച്ചിരുന്നു. ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായവുമായി പോയ ട്രക്ക് ഹമാസ് കൊള്ളയടിച്ചെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട മാനുഷിക സഹായം ഹമാസ് നിഷേധിക്കുകയാണെന്നും റൂബിയോ എക്സിൽ എഴുതി. നിരപരാധികളായ സാധാരണക്കാർക്ക് സഹായം നൽകാനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ കവർച്ച ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.




