കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തിന് പരാതി നൽകി. സർക്കാർ പ്ലീഡർ നിയമനത്തിൽ ദേശീയ നേതൃത്വം ഇടപെടണമെന്നും നിയമന ശുപാർശകളിൽ സമഗ്ര പരിശോധന നടത്തണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
പാർട്ടിക്കൊപ്പം പ്രവർത്തിക്കുന്ന അഭിഭാഷകരെ നിയമനത്തിൽ നിന്ന് ഒഴിവാക്കിയെന്നും പാർട്ടിക്ക് പുറത്തുനിന്നുള്ളവർക്കാണ് മുൻഗണന നൽകിയതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ചില ലോയേഴ്സ് കോൺഗ്രസ് നേതാക്കൾ പാർട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവർത്തകരുടെ ത്യാഗവും സംഘടനാപ്രവർത്തനവുമാണ് കോൺഗ്രസിന്റെ ശക്തിയെന്നും അതിനെ അവഗണിച്ചുള്ള നിയമനങ്ങൾ അംഗീകരിക്കാനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ബേസിൽ മേച്ചേരിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്.
അതേസമയം, സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് ലോയേഴ്സ് കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. നിയമനങ്ങളിൽ അർഹരായ കോൺഗ്രസ് അഭിഭാഷകർക്ക് പരിഗണന ലഭിച്ചില്ലെന്നും പാർട്ടിയുമായി ബന്ധമില്ലാത്തവർക്കാണ് അവസരം നൽകിയതെന്നുമാണ് സംഘടനയുടെ ആരോപണം. വിവാദ നിയമനങ്ങൾ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം അനർഹരുടെ പേരുകൾ പരസ്യമാക്കുമെന്നും ലോയേഴ്സ് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











