പാലക്കാട്: വടക്കഞ്ചേരി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജാതിയും മതവും ഒരു പ്രധാന ഘടകമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തിൽ ന്യൂനപക്ഷ വിഭാഗം കൂടുതലുള്ള മലയോര കുടിയേറ്റ മേഖലയായ കിഴക്കഞ്ചേരി പഞ്ചായത്ത് കോട്ടക്കുളം വാർഡിൽ ക്രിസ്ത്യൻ വിഭാഗത്തിനുള്ള സ്ഥാനാർത്ഥിക്കാനുള്ള ബിജെപിയുടെ അന്വേഷണം നീതു മനോജിലെത്തിയത്. സ്ഥാനാർത്ഥി നീതു എന്ന് ഉറപ്പിച്ചതോടെ അബുദാബിയിൽ ജോലിയുള്ള നീതു അടുത്ത ഫ്ലൈറ്റിൽ പറന്നിറങ്ങിയത് സ്ഥാനാർത്ഥിത്വത്തിലേക്കാണ്.
സ്ഥാനാർത്ഥിയാവാൻ ബിജെപിയിൽ ചേർന്നതല്ല. ഭർത്താവ് മനോജ് ന്യൂനപക്ഷമോർച്ച താലൂക്ക് ഭാരവാഹിയും, ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. കോട്ടേക്കുളം വാർഡിലാണ് നീതു സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇതേ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജോണി മോളും യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജു ബെന്നിയുമാണ്. കഴിഞ്ഞതവണ ബിജെപി ഇവിടെ 186 വോട്ട് നേടിയിരുന്നു. വിജയിച്ചാൽ താൻ ജനങ്ങൾക്കൊപ്പം ഇവിടെത്തന്നെ ഉണ്ടാവുമെന്നും ഗൾഫിലെ ജോലി വേണ്ടെന്നു വയ്ക്കുമെന്നും നീതു പറഞ്ഞു. ഭർത്താവ് മനോജ് സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ്.






