കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിപ്രദേശത്ത് ഗുണഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പദ്ധതി പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.
ആദ്യഘട്ടമായി 51 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മൊത്തം 105 വീടുകളിലേക്കുള്ള പദ്ധതിയില്‍ ശേഷിക്കുന്നവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനകം കൈമാറിയ വീടുകളിലെല്ലാം കുടുംബങ്ങള്‍ താമസം ആരംഭിച്ചിരിക്കുകയാണ്. ഈ വീടുകള്‍ പൂര്‍ണമായും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്തായതിനാല്‍ അടുത്ത ബന്ധുക്കള്‍ക്കു പുറമെ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ബസ്സുകളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും വിനോദസഞ്ചാര സ്വഭാവത്തില്‍ പലരും പ്രദേശത്ത് എത്തി വീടുകളില്‍ കയറുന്നതു ഗുണഭോക്താക്കള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ദുരന്താനന്തര ജീവിതത്തിലേക്ക് കടക്കുന്ന കുടുംബങ്ങള്‍ക്ക് പഴയ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത് മാനസികമായി ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദര്‍ശകരുടെ തിരക്ക് ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെയും സ്വകാര്യതയെയും ബാധിക്കുന്നതിനാല്‍ വീടുകള്‍ കൈമാറിയതോടെ സംഘടനയുടെ ഉത്തരവാദിത്തം അവസാനിച്ചതായി കാണണമെന്നും, അവകാശബോധത്തോടെ പ്രദേശത്ത് പ്രവേശിക്കരുതെന്നും നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്നുമുതല്‍ പദ്ധതി പ്രദേശത്തേക്ക് ആരെയും പ്രവേശിപ്പിക്കാതെ കര്‍ശന നിയന്ത്രണം നടപ്പിലാക്കുമെന്നും പി.എം.എ സലാം അറിയിച്ചു.




