ഹൈദരാബാദ്: 10 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് ജീവനൊരുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശിയും ജീവനൊടുക്കാൻ ശ്രമിച്ചു.
27കാരിയായ സുഷമയും ചാർട്ടേഡ് അക്കൗണ്ടന്‍റായ യശ്വന്ത് റെഡ്ഡിയും നാല് വർഷം മുൻപാണ് വിവാഹിതരായത്. യശവർധൻ റെഡ്ഡി എന്നാണ് ദമ്പതികളുടെ 10 മാസം പ്രായമുള്ള മകന്‍റെ പേര്. അടുത്ത കാലത്തായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. അമ്മ ലളിതയുടെ വീട്ടിൽ കുടുംബത്തിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട ഷോപ്പിംഗിനായി വന്നതായിരുന്നു സുഷമ്മ. തുടർന്ന് കുഞ്ഞിനൊപ്പം മറ്റൊരു മുറിയിലേക്ക് പോയി വിഷം നൽകി ജീവനൊടുക്കുകയായിരുന്നു.
രാത്രി 9:30ഓടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യശ്വന്ത് റെഡ്ഡി, കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ഭാര്യയും മകനും അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. തുടർന്ന് പൊലീസിനെ അറിയിച്ചു. മകളും കൊച്ചുമകനും മരിച്ചുകിടക്കുന്നത് കണ്ട ലളിത ജീവനൊടുക്കാൻ ശ്രമിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം കുടുംബത്തിന് വിട്ടു നൽകും.






