തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷകളുടെ ക്രമീകരണം ഭിന്നശേഷിവിദ്യാർഥികളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെ, ടൈംടേബിളിൽ മാറ്റം വരുത്തി. എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളാണ് ഹയർ സെക്കൻഡറിയിൽ ഭിന്നശേഷിക്കാർക്ക് സ്‌ക്രൈബ് ആവാറുള്ളത്. എന്നാൽ, ഹയർ സെക്കൻഡറി പരീക്ഷയുടെ സമയത്തുതന്നെ ഹൈസ്കൂൾ പരീക്ഷയും നിശ്ചയിച്ചത് ഭിന്നശേഷി വിദ്യാർഥികൾക്ക് അങ്കലാപ്പുണ്ടാക്കി.
എ.കെ.എസ്.ടി.യു., കെ.പി.എസ്.ടി.എ. എന്നീ അധ്യാപകസംഘടനകളും പരാതിയുമായി സർക്കാരിനെ സമീപിച്ചു.
തുടർന്ന്, ഭിന്നശേഷി വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതാം ക്ലാസുകാർക്ക് നിശ്ചയിച്ചിരുന്ന ഒന്നാം ഭാഷാപ്പേപ്പർ ഏഴിന് ഉച്ചയ്ക്കുശേഷമാക്കി. പത്തിനുരാവിലെ നിശ്ചയിച്ചിരുന്ന ഒൻപതാം ക്ലാസ് ഒന്നാം ഭാഷയുടെ രണ്ടാംപേപ്പർ പരീക്ഷ 28-ന് ഉച്ചയ്ക്കുശേഷം നടത്തും.
27-ന് ഉച്ചയ്ക്കുശേഷം നടത്താനിരുന്ന എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്രം പരീക്ഷയും ഒൻപതാം ക്ലാസിലെ കെമിസ്ട്രി പരീക്ഷയും 31-ന് രാവിലെ നടത്താനും തീരുമാനിച്ചു.



