ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായുമുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ഈ നിബന്ധനകൾ പ്രഖ്യാപിച്ചത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.
സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും ഇറാൻ സൈന്യം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങൾ ആക്രമിക്കപ്പെടുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സൈന്യം അറിയിച്ചു. പേർഷ്യൻ ഗൾഫ് മേഖലയിലെ അമേരിക്കൻ സാന്നിധ്യം ഒഴിവാക്കാൻ അയൽരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെയും പാകിസ്താന്റെയും നേതാക്കളുമായി നടത്തിയ ചർച്ചകളിലും ഇറാൻ ഈ സമാധാന നിർദേശങ്ങൾ ആവർത്തിച്ചു. നിലവിലെ യുദ്ധത്തിന് ഇസ്രായേലും അമേരിക്കയും ചേർന്നാണ് തുടക്കമിട്ടതെന്ന് പ്രസിഡന്റ് പെസഷ്‌കിയാൻ ആരോപിച്ചു.
ഇതിനിടെ ഇറാന്റെ സായുധസേനാ വക്താവ് അബുൽഫസൽ ഷെക്കർച്ചിയും മുന്നറിയിപ്പുമായി രംഗത്തെത്തി. അമേരിക്ക ഇറാന്റെ തുറമുഖങ്ങൾ ആക്രമിച്ചാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും ഇറാന്റെ ആക്രമണ പരിധിക്കു പുറത്താകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ തുറമുഖങ്ങൾ ഭീഷണിയിലായാൽ മേഖലയിലെ എല്ലാ തുറമുഖങ്ങളും ലക്ഷ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മേഖലയിലെ രാജ്യങ്ങൾ തങ്ങളുടെ മണ്ണിൽനിന്ന് അമേരിക്കൻ സൈനികരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






