മറയൂർ: കാട്ടിനുള്ളിൽ നാല് ദിവസം ഒറ്റയ്ക്ക് കഴിഞ്ഞ 104 വയസ്സുകാരിക്ക് അത്ഭുതകരമായ രക്ഷ. കാന്തല്ലൂർ ഇടക്കടവ് എസ്.സി. കോളനിയിലെ തങ്കമ്മാളാണ് ശൈത്യത്തെയും വന്യജീവി ഭീഷണികളെയും അതിജീവിച്ച് മറയൂരിലെ അറക്കമല വനത്തിൽ കഴിയേണ്ടിവന്നത്.
ശനിയാഴ്ച മകൻ മുരുകനും സംഘവും നടത്തിയ തിരച്ചിലിലാണ് തങ്കമ്മാളെ കണ്ടെത്തിയത്. ക്ഷീണമുണ്ടായിരുന്നെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് 11-ന് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഓർമ്മക്കുറവുള്ള തങ്കമ്മാൾ കാണാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ബന്ധുക്കളും പോലീസും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തി. മറയൂർ ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നതോടൊപ്പം ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു.
നാലു പകലും മൂന്ന് രാത്രികളും കഴിഞ്ഞ ശേഷമാണ് അറക്കമലയിൽ നിന്ന് തങ്കമ്മാളെ കണ്ടെത്തിയത്. ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും കൂടുതലുള്ള അപകടകരമായ പ്രദേശത്താണ് അവർ ഉണ്ടായിരുന്നത്. സമീപത്ത് ആനകളെ കണ്ടതായി നാട്ടുകാർ പറയുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇത്രയും ദിവസം അവർ എങ്ങനെ ജീവിച്ചെന്നത് നാട്ടുകാരിൽ അത്ഭുതമുണർത്തുകയാണ്.






