ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ഇറാൻ അധികൃതർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ പ്രമുഖ ഇറാനിയൻ നേതാവാണ് ഇസ്മായിൽ ഖത്തീബ്. ചൊവ്വാഴ്ച ഇറാന്റെ സുരക്ഷാ മേധാവി അലി ലാറിജാനിയെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഗുലാംറെസ സുലൈമാനിയെയും ഇസ്രായേൽ വധിച്ചിരുന്നു. മരങ്ങൾക്കിടയിൽ ഒളിപ്പിച്ച ടെന്റിനുള്ളിൽ കഴിയുമ്പോഴാണ് ഗുലാംറെസ സുലൈമാനിയെ സൈന്യം വധിച്ചത്. ഫെബ്രുവരി 28-ന് അയത്തുള്ള അലി ഖമനേയിയെ വധിച്ചുകൊണ്ട് ആരംഭിച്ച സൈനിക നീക്കത്തിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും ശ്രദ്ധേയനായ നേതാവാണ് ലാറിജാനി. ഇറാന്റെ നേതൃനിരയിൽ ആർക്കും സുരക്ഷിതമായ ഇടമില്ലെന്ന സന്ദേശമാണ് ഈ ആക്രമണങ്ങളിലൂടെ ഇസ്രയേൽ നൽകുന്നത്.
ഷിയാ പുരോഹിതനായ ഇസ്മായിൽ ഖത്തീബ് ഇറാൻ ജുഡീഷ്യറിയിലും ഇന്റലിജൻസ് മന്ത്രാലയത്തിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ റെവല്യൂഷണറി ഗാർഡിന്റെ ഭാഗമായിരുന്ന ഇദ്ദേഹത്തിന് പോരാട്ടത്തിനിടെ പരിക്കേറ്റിരുന്നു. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ സൈബർ ആക്രമണങ്ങൾക്കും ചാരപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയെന്നാരോപിച്ച് 2022-ൽ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഖത്തീബിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. അൽബേനിയൻ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളിലും വ്യക്തിവിവരങ്ങൾ ചോർത്തിയതിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്നായിരുന്നു അമേരിക്കയുടെ കണ്ടെത്തൽ.





