പശ്ചിമേഷ്യയിലെ യുദ്ധത്തിന് പിന്നാലെ ഉടലെടുത്തത് സമാനതകളില്ലാത്ത ഊര്‍ജപ്രതിസന്ധിയാണ്. പാചകവാതകം ഇല്ലാതെ രാജ്യത്തെ ഹോട്ടലുകളില്‍ പകുതിയും പൂട്ടിപ്പോയി. ഒരു ദുരിതം കണ്ട് അമ്പരന്നിരിക്കുന്ന ജനങ്ങള്‍ക്ക് മുന്നിലേക്കാണ് കഴിഞ്ഞ ദിവസം ഇന്ധന വില വര്‍ധനയുടെ രൂപത്തില്‍ അടുത്ത ഷോക്ക് എത്തിയത്. ഊര്‍ജപ്രതിസന്ധിക്കിടെ രാജ്യത്തെ പ്രീമിയം പെട്രോള്‍ വില ലീറ്ററിനു 2 രൂപയിലേറെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. അതിന് പിന്നാലെ ജനങ്ങളെ തുറുപ്പിച്ച് നോക്കിക്കൊണ്ട് മറ്റൊരു അപകടം പതിയിരിപ്പുണ്ട്- സാധാരണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക. നിലവില്‍ ഇതിന്റെ വില കൂട്ടിയിട്ടില്ലെങ്കിലും അതിനു മുന്നോടിയായാണ് പ്രീമിയം പെട്രോള്‍ വിലവര്‍ധനയെന്നാണ് ആശങ്ക. വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില രാജ്യാന്തരവിപണിയില്‍ ബാരലിന് 119 ഡോളര്‍ വരെ ഉയര്‍ന്നിരുന്നെങ്കിലും ഇന്നലെ 108 ഡോളറായി കുറഞ്ഞു.
സര്‍ക്കാരിന്റെ വിലനിയന്ത്രണാധികാരം നേരത്തേ എടുത്തുകളഞ്ഞതിനാല്‍ വില കൂട്ടാനുള്ള തീരുമാനം കമ്പനികളുടേതാണെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍, തിരഞ്ഞെടുപ്പു കാലത്ത് വില കൂട്ടാതിരിക്കുകയും അല്ലാത്തപ്പോള്‍ വില കൂട്ടുകയും ചെയ്യുന്ന രീതി വിലനിയന്ത്രണം നീക്കിയശേഷവും പ്രകടമാണ്. കോവിഡിന്റെ ആദ്യ കാലത്ത് രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞപ്പോള്‍ നികുതി കൂട്ടി വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നിഷേധിക്കുകയും ചെയ്തിരുന്നു. കൊച്ചിയില്‍ 114.98 രൂപയാണ് പുതുക്കിയ വില. വ്യവസായ ആവശ്യങ്ങള്‍ക്കു വലിയ അളവില്‍ (ബള്‍ക്) നല്‍കുന്ന ഡീസലിന്റെ വില 22 രൂപ കൂട്ടി. 87.67 രൂപയായിരുന്ന വില ഒറ്റയടിക്ക് 109.59 രൂപയായി.
സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയിട്ടില്ലെങ്കിലും അതിനു മുന്നോടിയായാണ് പ്രീമിയം പെട്രോള്‍ വിലവര്‍ധനയെന്ന് ആശങ്കയുണ്ട്. ഇന്ധനക്ഷമതയും എന്‍ജിന്റെ കാര്യക്ഷമതയും കൂടുമെന്നതാണ് പ്രീമിയം പെട്രോളിന്റെ മെച്ചങ്ങളായി കമ്പനികള്‍ പറയുന്നത്. രാജ്യത്തു വില്‍ക്കുന്നതില്‍ 3-4% മാത്രമാണ് പ്രീമിയം പെട്രോള്‍; കേരളത്തിലാകട്ടെ ഒരു ശതമാനം മാത്രവും. അതിനാല്‍ നിലവിലെ വര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്നും സമ്പന്നരെ ലക്ഷ്യമിട്ടാണെന്നുമെല്ലാം പറയുമ്പോഴും അധിക കാലം ഈ 4 ശതമാനത്തെ മാത്രം പിഴിഞ്ഞ് മുന്നോട്ട് പോകാന്‍ കമ്പനികള്‍ തയ്യാറാകില്ലെന്ന് വ്യക്തമാണ്.
ഇറാന്‍ ആക്രമണത്തില്‍ തടസ്സപ്പെട്ട ഗള്‍ഫിലെ എണ്ണ, വാതക ഉല്‍പാദനം പൂര്‍വസ്ഥിതിയിലാകാന്‍ 6 മാസമെങ്കിലും വേണ്ടിവരും. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഊര്‍ജ പ്രതിസന്ധിയിലേക്കാണു ലോകം നീങ്ങുന്നതെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി (ഐഇഎ) തലവന്‍ ഫാതിഹ് ബിറോള്‍ മുന്നറിയിപ്പ് നല്‍കി. ചില കേന്ദ്രങ്ങളില്‍ ഉല്‍പാദനം തുടങ്ങാന്‍ കൂടുതല്‍ കാലം വേണ്ടിവരും. ലോകത്തെ എണ്ണ, വാതക ഉല്‍പാദനത്തില്‍ അഞ്ചില്‍ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
സൗത്ത് പാഴ്‌സ് വാതകപ്പാടത്ത് ഇസ്രയേല്‍ ബോംബിട്ടതിനു തിരിച്ചടിയായി ഗള്‍ഫിലെ എണ്ണ റിഫൈനറികള്‍ക്കു നേരെയുള്ള ഇറാന്‍ ആക്രമണം ഇന്നലെയും തുടര്‍ന്നു. അതിരാവിലെയുണ്ടായ ആക്രമണത്തില്‍ കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയുടെ മിനാ അല്‍ അഹമ്മദി തുറമുഖ റിഫൈനറിക്കു തീപിടിച്ചു. ഒന്നിലധികം യൂണിറ്റുകളില്‍ അഗ്‌നിബാധയുണ്ടായതോടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ദിനംപ്രതി 7.4 ലക്ഷം ബാരല്‍ എണ്ണ സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് റിഫൈനറി. ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടം പതിച്ചു സംഭരണശാലയ്ക്കു തീപിടിച്ചു. ഖത്തറിലെ ബറാകാത്ത് അല്‍ അവാമര്‍ മേഖലയിലും സംഭരണശാല അഗ്‌നിക്കിരയായി.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊര്‍ജപ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (IEA) മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍, ഇന്ത്യയിലെ ഇന്ധന സംഭരണ ശേഷി പരിഗണിക്കുമ്പോള്‍ സാധാരണ പെട്രോളിനും ഡീസലിനും വൈകാതെ വില വര്‍ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വരും ദിവസങ്ങളിലെ ആഗോള രാഷ്ട്രീയ നീക്കങ്ങളായിരിക്കും ഇന്ത്യയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ നിശ്ചയിക്കുക.






