പത്തനംതിട്ട: യുഡിഎഫ് ഭരണത്തിൽ തകർന്ന കേരളത്തെ പുനർനിർമിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനെട്ട് വയസ് പൂർത്തിയായി വോട്ട് ചെയ്യാൻ എത്തുന്ന പുതുതലമുറയ്ക്ക് പത്ത് വർഷം മുൻപത്തെ ദുരനുഭവം ഒർമയുണ്ടാവില്ല. യുഡിഎഫ് ഭരണത്തിൽ സമസ്ത മേഖലയിലും മുരടിപ്പിന്റെ കാഴ്ചയായിരുന്നു. സമ്പൂർണ തകർച്ചയാണ് യുഡിഎഫ് കേരളത്തിന് സമ്മാനിച്ചത്. ആ ഇരുണ്ട കാലത്ത് നിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം എൽഡിഎഫ് എറ്റെടുത്തത്. അവിടെ നിന്നാണ് തകർന്ന് കിടന്ന ഓരോ മേഖലയും പുതിയ ഉയർച്ചയിൽ എത്തിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും സാധ്യമാക്കുന്ന തുടർച്ച ഉറപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നു. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വെയ്ക്കുന്ന ചർച്ചാ വിഷയം. അസത്യം പ്രചരിപ്പിച്ചും വർഗീയത പ്രചരിപ്പിച്ചും ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. കോർപറേറ്റുകൾക്ക് സർവ്വതും വിറ്റുതുലയ്ക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നവലിബറൽ നയങ്ങൾക്ക് ബദൽ ഇല്ലെന്ന പൊതു നിരാശ കേരളത്തിലില്ല. ലോകത്തിന് മാതൃകയായ മാനവിക ബദൽ പത്ത് വർഷം കൊണ്ട് കേരളം ഉയർത്തി. തകർന്നടിഞ്ഞ ഒരു ഭൂതകാലത്തിൽ നിന്ന് പ്രത്യാശയുടെയും വികസനത്തിന്റെയും പുതിയ തീരങ്ങളിലേക്ക് കേരളത്തെ നയിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.






