കൊച്ചി: റിപ്പോർട്ടർ ടിവിയുടെ പ്രവർത്തനം നിയമവിരുദ്ധവും ദുരൂഹവുമാണെന്ന് ആരോപിച്ച് ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എംഡിയുമായ സാബു എം ജേക്കബ് രംഗത്തെത്തി. ചാനൽ നടത്താൻ ആവശ്യമായ ദേശീയ സുരക്ഷാ ക്ലിയറൻസോ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ഇല്ലാതെയാണ് കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഒരു പാസ്‌പോർട്ട് എടുക്കാൻ പോലും പൊലീസ് ക്ലിയറൻസ് ആവശ്യമായിരിക്കെ, യാതൊരു സുരക്ഷാ പരിശോധനകളുമില്ലാതെ ഒരു സാറ്റലൈറ്റ് ചാനൽ പ്രവർത്തിച്ചതെന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. ചാനൽ അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരംമുറിക്കേസിൽ ജയിലിൽ പോയ വ്യക്തി പിണറായി സർക്കാരിന്റെ കാലത്ത് മോചിതനായി പിന്നീട് ചാനൽ ഉടമയായി മാറിയതും സംശയാസ്പദമാണെന്ന് സാബു എം ജേക്കബ് ആരോപിച്ചു. നികേഷ് കുമാറിന്റെയും റാണിയുടെയും പേരിലുള്ള ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായി പ്രവർത്തിക്കാൻ അനുമതിയില്ലാത്ത ചാനൽ കോടികൾ ചെലവഴിച്ച് എങ്ങനെ സ്ഥാപിച്ചുവെന്നത് സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു.






