കോട്ടയം: മണിമല നെല്ലുവേലിൽ ജോമി ജോസഫ് (45) എന്നയാളുടെ മൃതദേഹം കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി മോർച്ചറിയിലെ തകരാറിലായ ഫ്രീസറിൽ സൂക്ഷിച്ചതിനെ തുടർന്ന് അഴുകിയ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്.
ശനിയാഴ്ച രാവിലെ ഒൻപതോടെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ ബന്ധുക്കൾക്ക്, ദുർഗന്ധം വമിക്കുന്നതിനൊപ്പം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബന്ധുക്കൾ പിന്നീട് മൃതദേഹം ഏറ്റുവാങ്ങി പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
സംഭവത്തിൽ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പഞ്ചായത്തംഗം സജി ആന്റണി അറിയിച്ചു. ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതിയുടെ പകർപ്പ് നൽകും.
ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഗ്രേഡ് 2 അറ്റൻഡർമാരായ ആർ.വി. സുജാതയും വി.ഡി. രേഖയും സസ്പെൻഡ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. പ്രാഥമികാന്വേഷണത്തിൽ ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയതായി ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു പറഞ്ഞു.
എട്ട് മൃതദേഹം സൂക്ഷിക്കാൻ കഴിയുന്ന രണ്ട് ശീതീകരണ യൂണിറ്റുകളാണ് മോർച്ചറിയിൽ ഉള്ളത്. ഇതിൽ നാല് ഫ്രീസറുകൾ ഉള്ള ഒരു യൂണിറ്റ് പ്രവർത്തനരഹിതമായിരിക്കെ, അതിലായിരുന്നു മൃതദേഹം സൂക്ഷിച്ചത്. പ്രവർത്തനക്ഷമമായ മറ്റൊരു യൂണിറ്റിൽ സ്ഥലമുണ്ടായിരുന്നുവെന്നും കണ്ടെത്തി.
ഒരു വർഷം മുമ്പ് ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ മോർച്ചറിയും പോസ്റ്റുമോർട്ടം മുറിയും നിർമ്മിച്ചത്.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെല്ലുവേലിൽ ജോസ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജോമി ജോസഫ്. സഹോദരങ്ങൾ: ജോബിൻ, മെറിന (യുകെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മണിമല ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.






