കോട്ടയം: രാജ്യാന്തര റബർ വിലയിൽ വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 ഷീറ്റ് റബർ കിലോഗ്രാമിന് 249.91 രൂപയായി ഉയർന്നു. 2024 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്, വില 250 രൂപയ്ക്ക് സമീപമെത്തിയിരിക്കുകയാണ്.
വാഹന വിപണിയിലെ വളർച്ച, യൂറോപ്പിലെ ആവശ്യകത വർധനം, വിപണിയിലെ ചരക്കുദൗർലഭ്യം, ജപ്പാൻ യെൻ മൂല്യത്തകർച്ച എന്നിവയാണ് വില ഉയരാൻ കാരണങ്ങളെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം നീണ്ടുനിൽക്കുകയാണെങ്കിൽ വിലയിൽ വലിയ ഉയർച്ച ഇനി പ്രതീക്ഷിക്കാനില്ലെന്നും വിലയിരുത്തൽ.
ആഭ്യന്തര വിപണിയിലും വില ഉയർന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 4 രൂപയുടെ വർധനവാണ് ഉണ്ടായത്. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർഎസ്എസ് 4 റബറിന്റെ വില കിലോഗ്രാമിന് 221 രൂപയും, ഓപ്പൺ മാർക്കറ്റിൽ 222 രൂപയും ആണ്. ലാറ്റക്സ് സ്പോട്ട് വില 217 രൂപയായി. ചെറുകിട കർഷകർ ഇതുവരെ ടാപ്പിംഗ് ആരംഭിച്ചിട്ടില്ല.




