കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ മലാപ്പറമ്പ്–മാനാഞ്ചിറ നാലുവരിപ്പാതയിൽ അപകടഭീഷണി ഉയരുന്നു. മിനുക്കിയ ഉപരിതലമുള്ള റോഡിന്റെ പല ഭാഗങ്ങളിലും വശങ്ങളിലെ ടാർ അടർന്നുപോയ നിലയിലാണ്. അഴുക്കുചാലുകളും കേബിൾ ചാലുകളും പൂർണമായി പൂർത്തിയാക്കാത്തതിനാൽ വെള്ളം കെട്ടിനിൽക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. ചാലുകളുടെ നിർമ്മാണം പൂർത്തിയാക്കി സ്ലാബ് സ്ഥാപിച്ച് അരികുകൾ മണ്ണ് നിറച്ച് ടാർ ചെയ്യാതെ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് വേഗത്തിൽ നടന്ന പ്രവൃത്തികൾ പിന്നീട് മന്ദഗതിയിലായി. നിലവിലെ സാഹചര്യത്തിൽ പണി പൂർത്തിയാകാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിനിടയിൽ മഴക്കാലം എത്തുന്നതോടെ നഗരത്തിന് അനുഗ്രഹമാകേണ്ട ഈ പാത തന്നെ ശാപമായി മാറാനിടയുണ്ട്.
അഴുക്കുചാലുകളിൽ പല ഭാഗങ്ങളിലും പഴയ വൈദ്യുതി പോസ്റ്റുകൾ, കോൺക്രീറ്റ് കട്ടകൾ, മണ്ണ് എന്നിവ കിടക്കുന്നതും ചില സ്ഥലങ്ങളിൽ ചാലുകൾക്ക് തുടർച്ചയില്ലാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. മഴക്കാലത്ത് മലിനജലം റോഡരികുകളിൽ നിറഞ്ഞ് വീടുകളിലേക്ക് കയറാനുള്ള സാധ്യതയുണ്ട്. കാട്ടുവയൽ കോളനി പോലുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും ഉയർന്നിരിക്കുകയാണ്.
നിലവിൽ കാൽനടയാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. തടസ്സങ്ങൾ മറികടന്ന് റോഡിലൂടെ സഞ്ചരിക്കേണ്ടിവരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.




