തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരേ വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെ അയ്യപ്പൻ ശിക്ഷിക്കുമെന്ന് എൽഡിഎഫ്. സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആനയറ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അയ്യപ്പനും ഭദ്രകാളിയും ശക്തിയുള്ളവരാണെങ്കിൽ കള്ളപ്രചാരണം നടത്തുന്നവർക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ പോയിട്ടുള്ളതിനാൽ അവിടെ എങ്ങനെ പെരുമാറണമെന്ന് തനിക്ക് വ്യക്തമായ അറിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മതത്തെ രാഷ്ട്രീയലാഭത്തിനായി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൂജാരിമാർ നൽകുന്ന തീർഥം ഭക്തിപൂർവം സ്വീകരിക്കാറുണ്ടെന്നും ഇതുവരെ ഒരു ക്ഷേത്രത്തിൽ നിന്നുമെങ്കിലും തനിക്കെതിരേ പരാതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആനയറ ക്ഷേത്രത്തിൽ യാതൊരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.




