കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ലോൺ ആപ്പ് ഭീഷണി കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നോയിഡയിൽ വെച്ച് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്.
ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. സാഹസികമായ ഓപ്പറേഷനിലൂടെ പിടികൂടിയ ഇവരെ ശനിയാഴ്ച കണ്ണൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇത് നിതിൻ രാജിന്റെ മരണവുമായി നേരിട്ട് ബന്ധപ്പെട്ട കേസ് അല്ലെന്ന് പൊലീസ് വ്യക്തമാക്കി. ലോൺ ആപ്പിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചക്കരക്കൽ പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് അറസ്റ്റ്. എന്നിരുന്നാലും, അറസ്റ്റിലൂടെ നിതിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയ സംഭവങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ലോൺ ആപ്പ് ഭീഷണികൾ മരണത്തിന് കാരണമായോയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കും.
അതേസമയം, അന്വേഷണം ലോൺ ആപ്പിൽ മാത്രം ഒതുക്കരുതെന്ന് നിതിന്റെ സഹോദരി നിഖിത വ്യക്തമാക്കി. വായ്പ അധ്യാപികയുടെ പേരിലല്ല എടുത്തതെന്നും, അവരുടെ ഫോൺ നമ്പർ ഹാക്ക് ചെയ്തതാകാമെന്നും അവർ പറഞ്ഞു. നിതിൻ ജാതിവിവേചനവും റാഗിങ്ങും നേരിട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
നിറത്തെ കുറിച്ചുള്ള പരിഹാസവും സീനിയർ വിദ്യാർഥികളിൽ നിന്ന് ക്രൂരമായ റാഗിങ്ങും നേരിട്ടിരുന്നുവെന്നും, ഇതിനെക്കുറിച്ച് അധ്യാപകരോട് പരാതി നൽകിയിട്ടും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. മാനസികമായി തളർന്നതിനെ തുടർന്ന് മകൻ ആത്മഹത്യ ചെയ്തതാണെന്നാണ് അവരുടെ നിലപാട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.




