ഹൈദരാബാദ്: ഹൈദരാബാദിലെ ദുർഗം ചെറുവു കേബിൾ പാലത്തിൽ ഭാര്യയുടെ ചിത്രം എടുക്കുന്നതിനിടെ യുവാവിനെ അമിതവേഗത്തിൽ എത്തിയ ആഡംബര കാർ ഇടിച്ചു. ഞായറാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്യാംരാജ് (32)നെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം എടുക്കാനാണ് ശ്യാംരാജ് പാലത്തിൽ എത്തിയതെന്ന് വിവരം. ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ നടപ്പാതയിലേക്ക് കയറി ശ്യാംരാജിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
കാർ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമിതവേഗവും അശ്രദ്ധമായ വാഹനമോടിക്കലുമാണ് അപകടത്തിന് കാരണമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.




