ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊലപ്പെടുത്തി. പിന്നാലെ നാട്ടുകാരുടെ ആൾക്കൂട്ട മർദനത്തിൽ പ്രതിയായ യുവാവും മരിച്ചു. തെലങ്കാനയിലെ ജഡ്ചേർലയിലാണ് സംഭവം.
സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന വൈ. വൈഷ്ണവി (21)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ പിന്തുടർന്നെത്തിയ പ്രതി കത്തി ഉപയോഗിച്ച് കഴുത്തറത്ത് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി.
തുടർന്ന് നാട്ടുകാർ ഇയാളെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി ചികിത്സയ്ക്കിടെ മരിച്ചു. പ്രതിയുടെ പേര് തേജയാണെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇയാളുടെ തിരിച്ചറിയൽ കാർഡുകളോ മൊബൈൽ ഫോണോ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
വൈഷ്ണവിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായും പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാൽ യുവതി ഇത് നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയും കൊല്ലപ്പെട്ട യുവതിയും മുമ്പ് ഒരേ സ്കൂളിൽ ജോലി ചെയ്തിരുന്നവരാണെന്നും അവിടെയാണ് പരിചയം തുടങ്ങിയതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.






