റിയാദ്: സാമൂഹികപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കൊദറിയ യൂണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂർ (48) ദമ്മാമിൽ അന്തരിച്ചു. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രി ഏകദേശം ഒന്നരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഉടൻ ദാർ അൽ സിഹ ആശുപത്രിയിലും തുടർന്ന് സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
റഷീദിന്റെ ആകസ്മിക വിയോഗം പ്രവാസി സമൂഹത്തെയും സഹപ്രവർത്തകരെയും കടുത്ത ദുഃഖത്തിലാഴ്ത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിലെ മൈലങ്കൽ വീട്ടിൽ അബ്ദുൽ അസീസിന്റെയും നാച്ചി അസീസിന്റെയും മകനാണ് അദ്ദേഹം. 22 വർഷമായി പ്രവാസിയായ റഷീദ് ദമ്മാം കൊദറിയയിലെ സ്റ്റീൽ ബിസിനസ് സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ സജിതയും മക്കളായ റസ്വിൻ, ഫിദ ഫാത്തിമ, റയാൻ എന്നിവരുമാണ് കുടുംബാംഗങ്ങൾ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ നവയുഗം ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സ്പോൺസറും സഹോദരനും നടപടികൾക്ക് സഹകരിക്കുന്നുണ്ട്. നവയുഗം സാംസ്കാരികവേദിയുടെ ആരംഭകാലം മുതൽ കൊദറിയ യൂണിറ്റിൽ സജീവ പ്രവർത്തകനായിരുന്ന റഷീദ്, മികച്ച സംഘാടകനുമായിരുന്നു. സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് ഉൾപ്പെടെ നിരവധി നവയുഗം പരിപാടികളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഊർജസ്വലനായ ഒരു സാമൂഹിക പ്രവർത്തകനെയാണ് നഷ്ടമായതെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.






