അമരാവതി: ഉത്തരേന്ത്യയ്ക്ക് പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം രൂക്ഷമാകുന്നു. ആന്ധ്രാപ്രദേശിൽ താപനില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ബുധനാഴ്ച ചില പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പൽനാട് ജില്ലയിലെ പിഡുഗുരാല്ലയിൽ 45.6 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നെല്ലൂരിലെ ഗൂഡൂരിൽ 44.9 ഡിഗ്രിയും കൃഷ്ണ ജില്ലയിലെ കാങ്കിപാഡുവിൽ 44.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
സംസ്ഥാനത്തെ 23 ജില്ലകളിലായി 233 മണ്ഡലങ്ങളിൽ ഇതിനകം തന്നെ താപനില 41 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. പൽനാട്, നെല്ലൂർ, പ്രകാശം, കൃഷ്ണ, തിരുപ്പതി, നന്ദ്യാൽ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്.
ശ്രീകാകുളം, വിഴിയനഗരം, വിശാഖപട്ടണം, കാക്കിനാഡ, കിഴക്കൻ-പടിഞ്ഞാറൻ ഗോദാവരി ജില്ലകൾ, ഗുണ്ടൂർ, കൃഷ്ണ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. നെല്ലൂർ, കുർണൂൽ, ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ 43 മുതൽ 44 ഡിഗ്രി വരെയും മറ്റ് ഉൾപ്രദേശങ്ങളിൽ 41 മുതൽ 43 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ 71 മണ്ഡലങ്ങളിൽ തീവ്ര ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമ്പോൾ 277 മണ്ഡലങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുകയാണ്. അടിയന്തര ആവശ്യങ്ങളില്ലെങ്കിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, കർണാടകയ്ക്കും രായലസീമയ്ക്കും മുകളിലായി രൂപപ്പെട്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ രായലസീമയിലും തെക്കൻ തീരദേശ ആന്ധ്രയിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നത് മാത്രമാണ് നിലവിലെ ആശ്വാസം.






