അമേരിക്കയിലെ ടെക്സാസില്‍ ടെസ്ല സൈബർട്രക്കിന്റെ ‘വെയ്ഡ് മോഡ്’ പരീക്ഷിക്കാന്‍ തടാകത്തിലിറക്കിയ വാഹനത്തിന്റെ ഉടമ അറസ്റ്റിൽ. ടെക്സാസിലെ ഗ്രേപ്പ്വൈൻ തടാകത്തിലാണ് സംഭവം. ജിമ്മി ജാക്ക് മക്ഡാനിയൽ എന്ന ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി എട്ടോടെ കാറ്റീസ് വുഡ്സ് ബോട്ട് റാമ്പിന് സമീപം തടാകത്തില്‍ വാഹനം മുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. വാഹനം തകരാറിലായി വെള്ളം കയറിത്തുടങ്ങിയതോടെ ഡ്രൈവറും മറ്റ് യാത്രക്കാരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഗ്രേപ്പ്വൈൻ ഫയർ ഡിപ്പാർട്ട്മെന്റിന്റെ വാട്ടർ റെസ്ക്യൂ സംഘവും മറ്റ് അധികൃതരും ചേര്‍ന്ന് റെക്കര് ഉപയോഗിച്ച് വെള്ളത്തില്‍നിന്ന് സൈബർട്രക്ക് കരയ്ക്കുകയറ്റി.
ടെസ്ല സൈബർട്രക്കിലെ ഓഫ്റോഡ് സൗകര്യമായ ‘വെയ്ഡ് മോഡ്’ പരീക്ഷിക്കാനാണ് വാഹനം തടാകത്തിലിറക്കിയതെന്ന് മക്ഡാനിയൽ പോലീസിനോട് പറഞ്ഞു. ആഴം കുറഞ്ഞ വെള്ളത്തിലൂടെ പതുക്കെ സഞ്ചരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഈ മോഡ് പ്രവർത്തിപ്പിക്കുമ്പോള്‍ വാഹനത്തിന്റെ സസ്പെൻഷൻ ഉയരുമെന്നാണ് ടെസ്ല വ്യക്തമാക്കുന്നത്. എന്നാൽ ആഴമേറിയതോ ശക്തമായ ഒഴുക്കുള്ളതോ ആയ വെള്ളത്തിലേക്ക് വാഹനം ഇറക്കരുതെന്ന് കമ്പനിയുടെ ഓണേഴ്സ് മാനുവലില്‍ മുന്നറിയിപ്പുണ്ട്.
ഇതിന് മുമ്പും അറ്റ്ലാന്റിക് സമുദ്രത്തിലുൾപ്പെടെ വാഹനം വെള്ളത്തിലിറക്കി ഓടിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും മക്ഡാനിയൽ പറഞ്ഞു.
അനുമതിയില്ലാത്ത തടാകത്തില്‍ വാഹനം ഓടിച്ചത്, ബോട്ട് രജിസ്ട്രേഷൻ ഇല്ലാതെ വെള്ളത്തിലിറക്കിയത്, ജലസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. തുടര്‍ന്ന് ഇയാളെ ഗ്രേപ്പ്വൈൻ ജയിലില്‍ അടച്ചു. വാഹനത്തിന് സാങ്കേതികമായി വെള്ളത്തിലിറങ്ങാനാകുമെങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ നിയമ-സുരക്ഷാ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.






