വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കയ്ക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 28 മുതൽ തുടങ്ങിയ സംഘർഷത്തിൽ യുഎസിന്റെ അത്യാധുനിക സൈനിക ഡ്രോണുകൾ വലിയ തോതിൽ തകർക്കപ്പെട്ടതായാണ് വിവരം.
ഏകദേശം 24 മുതൽ 30 വരെ എംക്യു-9 റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തതായാണ് സൂചന. ഒരു ഡ്രോണിന്റെ വില ഏകദേശം 3 കോടി ഡോളർ ആയതിനാൽ മൊത്തം നഷ്ടം നൂറുകോടി ഡോളറിലധികമാകുമെന്നാണ് വിലയിരുത്തൽ. ഭൂരിഭാഗം ഡ്രോണുകളും ലക്ഷ്യത്തിലേക്ക് പോകുന്നതിനിടെ ആകാശത്തിൽ വെച്ച് തകർക്കപ്പെട്ടതായും ചിലത് ഇറാന്റെ ആക്രമണത്തിലും സൈനിക നടപടികളിലും നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. ഉപയോഗത്തിനിടെ കേടായവയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേൽ–ഇറാൻ സംഘർഷ കാലത്ത് യുഎസ് സൈന്യം വ്യാപകമായി ഉപയോഗിച്ചിരുന്ന നിരീക്ഷണ, ആക്രമണ ശേഷിയുള്ള ഡ്രോണുകളാണ് എംക്യു-9 റീപ്പർ. ഉയർന്ന നിലവാരത്തിലുള്ള ക്യാമറകൾ, സെൻസറുകൾ, മിസൈൽ വഹിക്കുന്ന ശേഷി എന്നിവയാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിൽ ഈ ഡ്രോണുകളുടെ ഉത്പാദനം നിർത്തിയതിനാൽ പകരം സംവിധാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടോംഹോക്ക് ക്രൂയിസ് മിസൈലുകളും ദീർഘദൂര മിസൈലുകളും ഉൾപ്പെടെ മറ്റ് അത്യാധുനിക ആയുധങ്ങളും ഇതിനിടെ നഷ്ടപ്പെട്ടതായും വിവരമുണ്ട്.






