മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു. ബീഡി നിർമാണത്തിനുള്ള ഇല ശേഖരിക്കാൻ വനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. സംഗീത ചൗധരി (50), കൗദാബായ് മോഹുർലെ (45), അനുബായ് മോഹുർലെ (40), സുനിത മോഹുർലെ (38) എന്നിവരാണ് മരിച്ചത്. ഗുഞ്ജേവാഹി ഗ്രാമത്തോട് ചേർന്ന വനമേഖലയിലായിരുന്നു ആക്രമണം. ഈ വർഷം ചന്ദ്രപൂരിൽ റിപ്പോർട്ട് ചെയ്യുന്ന ഏഴാമത്തെ കടുവാക്രമണമാണിത്.
പെൺകടുവയും അതിന്റെ കുട്ടികളുമാണ് സ്ത്രീകളെ ആക്രമിച്ചതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാമാനുജം ആർ എം വ്യക്തമാക്കി. ഏപ്രിൽ മുതൽ ജൂൺ വരെയാണ് പ്രദേശവാസികൾ സാധാരണയായി ബീഡി ഇല ശേഖരിക്കാൻ വനത്തിൽ പ്രവേശിക്കുന്നത്. കടുവയുടെ സാന്നിധ്യം കാരണം ഈ മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് നേരത്തെ തന്നെ ഗ്രാമീണർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വനംവകുപ്പ് അറിയിച്ചു.
മെയ് 14-ന് വനത്തിൽ പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീകളെ പട്രോളിംഗ് സംഘം തടഞ്ഞ് മടക്കിയയച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്ത കടുവക്കുട്ടികൾക്ക് രണ്ട് വയസ്സിലധികം പ്രായമുണ്ടെന്നും, അമ്മയിൽ നിന്ന് വേർപിരിയുന്ന ഈ ഘട്ടത്തിൽ അവ കൂടുതൽ ആക്രമണ സ്വഭാവം കാണിക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം വനംവകുപ്പ് പ്രഖ്യാപിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ മൂന്ന് നിരീക്ഷണ ക്യാമറകളും 30 ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ബീഡി ഇല ശേഖരണത്തിനായി വനത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്കും ഏർപ്പെടുത്തി.
എന്നാൽ വേനൽക്കാലത്താണ് ഈ ജോലി ലഭിക്കുന്നതെന്നും ഉപജീവനത്തിനായി വനത്തിൽ പോകാതെ വഴിയില്ലെന്നും ഗ്രാമവാസികൾ പറയുന്നു. അതേസമയം, തഡോബ-ചന്ദ്രപൂർ മേഖലയിലെ ഖനന പ്രവർത്തനങ്ങൾക്കും വനനശീകരണത്തിനും പിന്നാലെയാണ് മനുഷ്യ-വന്യമൃഗ സംഘർഷം രൂക്ഷമായതെന്ന് പരിസ്ഥിതി പ്രവർത്തകൻ രാം ധോത്രെ ആരോപിച്ചു. സ്വകാര്യ കമ്പനികൾക്ക് വ്യാപകമായി വനഭൂമി വിട്ടുനൽകിയത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്തുവെന്നും ഇതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നത് വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.






