ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) ചുറ്റിപ്പറ്റിയുള്ള വിവാദം ശക്തമാകുന്നതിനിടെ എക്സ് അക്കൗണ്ട് വിലക്കിയ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്കൗണ്ടിലൂടെ യുവാക്കളെ ഏകോപിപ്പിക്കാൻ ശ്രമമുണ്ടായോയെന്ന് പരിശോധിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
ഇതിനിടെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നിരിക്കുകയാണ്. കോൺഗ്രസ് നേതാവ് ശശി തരൂർ സിജെപിയെ അനുകൂലിച്ച് പ്രതികരിച്ചെങ്കിലും പാർട്ടി നേതൃത്വം ഇപ്പോൾ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അറിയുന്നു.
ശശി തരൂരിന്റെ പ്രതികരണത്തിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മറുപടി നൽകി. സർക്കാരിനെ വിമർശിക്കുന്നവർക്ക് പോലും കോൺഗ്രസിൽ വിശ്വാസമില്ലാതായോയെന്നാണ് ജയശങ്കർ ചോദിച്ചത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വേദികളെ വിലക്കരുതെന്നാണ് ശശി തരൂർ പറഞ്ഞത്.
സിജെപിയെ രാഷ്ട്രീയ മുന്നണിയാക്കുന്നത് പരിഗണിക്കുന്നതായി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സിജെപിയുടെ പേരിൽ മനുഷ്യചങ്ങല സംഘടിപ്പിക്കാനുള്ള ആഹ്വാനം ഉയർന്നതോടെ കർണാടക പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ലോകത്ത് യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് സിജെപിക്ക് ലഭിക്കുന്നത്. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന റീലുകളും വീഡിയോകളുമാണ് പാർട്ടിയുടെ പ്രധാന പ്രചാരണ മാർഗം. കോട്ടും ടൈയും ധരിച്ച കോക്രോച്ചിന്റെ എഐ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
തൊഴിലില്ലായ്മ, അഴിമതി, വർഗീയത തുടങ്ങിയ വിഷയങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് സിജെപിയുടെ പ്രത്യേകത. സ്ത്രീകൾക്ക് 50 ശതമാനം സംവരണം, വേഗത്തിലുള്ള നീതി, എല്ലാവർക്കും ഇന്റർനെറ്റ് അവകാശം എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. ഒരു അക്കൗണ്ട് പൂട്ടിയാലും നിരവധി പുതിയ സിജെപി പേജുകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ഉയർന്നുവരുന്നതും ശ്രദ്ധേയമാണ്.






