കൊച്ചി: യാഥാസ്ഥിതിക വ്യവസ്ഥിതിക്കെതിരായ യുവജനരോഷത്തിൽ ഇന്ത്യയിലെ ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒലിച്ചു പോകുന്ന കാലം വിദൂരമല്ല. കോക്കറോച്ച് ജനതാ പാർട്ടി എന്ന രാഷ്ട്രീയ സങ്കല്പത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ വമ്പിച്ച വരവേല്പ് നൽകിയത് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട രോഷാകുലരും അസ്വസ്ഥരുമായ യുവതലമുറയാണ്. ഇതിനെ അരാഷ്ടീയ വാദമെന്ന് പറഞ്ഞ് അവഗണിക്കാനാവില്ല. സംഘടിത ന്യൂനപക്ഷമായ രാഷ്ട്രീയ കക്ഷികൾക്ക് പുറത്തുള്ള അസംഘടിത ഭൂരിപക്ഷത്തിൻ്റെ വികാരമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നത്. ഇതിനെ രാഷ്ട്രീയ പാർട്ടികൾ മെറിറ്റ് അടിസ്ഥാനത്തിൽ ഉൾകൊള്ളേണ്ടതാണ്.






