മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശപ്രകാരമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ ചട്ടപ്രകാരം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കും. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളിക്കുന്നതും അനധികൃത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിലക്കിയിട്ടുണ്ട്. ചട്ടലംഘനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. പുതിയ പെരുമാറ്റച്ചട്ടം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. പൊതുപ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള നീക്കത്തെയും എസ്എഫ്‌ഐ എതിർക്കുന്നുണ്ട്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കേരളത്തിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം അതീവ ഗുരുതരമാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് ഈ നടപടികളെന്ന് സഞ്ജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
അതേസമയം, സര്‍വകലാശാലകളില്‍ അച്ചടക്കവും അക്കാദമിക് അന്തരീക്ഷവും നിലനിര്‍ത്താനാണ് പുതിയ ചട്ടങ്ങളെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ സംസ്ഥാന രാഷ്ട്രീയരംഗത്തും വിദ്യാര്‍ത്ഥി സംഘടനകളിലും വലിയ ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.






