കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന്റെ ലഹരിവേട്ടയിൽ 38 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശിയായ സാജിദ് ജമാലിനെയാണ് ചൊവ്വാഴ്ച രാവിലെ ആറോടെ സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്.
കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മുമ്പ് പലതവണ ലഹരിക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ സാജിദ് വീണ്ടും ലഹരി വിൽപ്പനയിൽ സജീവമായതോടെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ പിടിയിലാകുന്നത്.
പിടിയിലാകാതിരിക്കാൻ ഫ്‌ളാറ്റിന്റെ വാതിലിന് മുന്നിൽ റോട്ട്വീലറും ജർമൻ ഷെപ്പേർഡും ഉൾപ്പെടെയുള്ള വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് സംഘം എത്തിയപ്പോൾ നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
സ്കൂൾ അവധിക്കാലമായതിനാൽ ലഹരിക്ക് ആവശ്യക്കാർ കൂടുതലാണെന്ന് പ്രതി മൊഴിനൽകിയതായി പൊലീസ് അറിയിച്ചു. നിരവധി പെൺകുട്ടികളും ലഹരി വാങ്ങുന്നതായി ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. അവധിക്കാലം മുന്നിൽ കണ്ട് കോഴിക്കോട് നഗരത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സൗത്ത് ബീച്ചിൽ ഈ മാസം ഡാൻസാഫ് സംഘത്തിന്റെ ഏഴാമത്തെ ലഹരിവേട്ടയുമാണിത്.






