തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വാടക വീട്ടിൽ നടന്ന ഇ ഡി റെയ്ഡിനെതിരെ നടന്ന പ്രതിഷേധത്തിനിടെ സംഘർഷാവസ്ഥ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പി എസ് സഞ്ജീവ് ഉൾപ്പെടെ നിരവധി സിപിഎം–എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
ED പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്. ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായും, കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിൽ ചില ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന്റെ ചില്ല് പൊട്ടിയതിനെ തുടർന്ന് ഒരു സിപിഎം പ്രവർത്തകന്റെ കൈക്ക് ഗുരുതര പരിക്കേറ്റതായും, കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരം ലഭിച്ചു. ആക്രമണം കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ചാണെന്നാണ് ED വാഹനത്തിന്റെ ഡ്രൈവറുടെ ആരോപണം.
സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവസമയത്ത് ആവശ്യമായ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ED വൃത്തങ്ങൾ ആരോപിച്ചു.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ് നടന്നത്. ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് EDയുടെ അടിയന്തര നടപടി.






