തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. റെയ്ഡിനിടെ വീണ വിജയന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കൈവശം നിന്നു പിടിച്ചെടുത്ത ബാങ്ക് രേഖകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വീണ വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഉടൻ സമൻസ് അയച്ച് ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നീക്കം.
സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനായി കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള വിശദമായ പരിശോധനയാണ് നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 242 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിലായി ആകെ 18.36 കോടി രൂപയാണ് നിലവിൽ തടഞ്ഞുവെച്ചിരിക്കുന്നത്.
റെയ്ഡിനിടെ പിടിച്ചെടുത്ത ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും ബാങ്ക് ഇടപാട് വിവരങ്ങളും പരിശോധിച്ച് പണത്തിന്റെ ഉറവിടവും വിനിയോഗവും കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സേവനം നൽകാതെയാണ് എക്സാലോജിക്കിന് പണം ലഭിച്ചതെന്ന ആരോപണവുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നു. ഈ തുക ഉപയോഗിച്ച് വീണ വിജയൻ നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ സ്വന്തമാക്കിയിട്ടുണ്ടോ എന്നതും ഇഡി പരിശോധിക്കുന്നുണ്ട്.
റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് വീണ വിജയൻ നൽകിയ മറുപടികൾ തൃപ്തികരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ നോട്ടീസ് നൽകി കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് സാധ്യത.
ഇതിനകം 130 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്. ഈ തുക എക്സാലോജിക്കിന് പുറമെ മറ്റ് സ്ഥാപനങ്ങളിലേക്കോ കമ്പനികളിലേക്കോ പോയിട്ടുണ്ടോ, അതിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെയുണ്ടായ ആക്രമണം നിയമനടപടികളിലേക്ക് കടക്കുകയാണ്. സംഭവത്തിൽ ഇഡി ഡ്രൈവർക്കും വനിതാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും വാഹനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്.
കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. നന്ദാവനം എ.ആർ. ക്യാമ്പിന് സമീപം നടന്ന അക്രമം തടയുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന വിമർശനവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരായ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ സിബിഐക്ക് കൈമാറാനുള്ള സാധ്യതകളും ചർച്ചയിലുണ്ടെന്നാണ് സൂചന.






