കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭൗമ അഖണ്ഡതയ്ക്കുമേലുള്ള ഗുരുതരമായ ലംഘനവും അപകടകരമായ പ്രകോപനവുമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ജനവാസ മേഖലകൾക്കും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരിട്ടുള്ള ഭീഷണിയാണ് ആക്രമണം സൃഷ്ടിച്ചതെന്ന് കുവൈത്ത് ആരോപിച്ചു. രാജ്യത്തിനെതിരായ ഇത്തരം കടന്നുകയറ്റങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കാനും സമാധാനം പുനഃസ്ഥാപിക്കാനും വിവിധ രാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി വരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ആക്രമണമെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും തകർക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങൾ ഉടൻതന്നെ നിബന്ധനകളില്ലാതെ അവസാനിപ്പിക്കണമെന്ന് ഇറാനോട് കുവൈത്ത് ആവശ്യപ്പെട്ടു. സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ടെഹ്റാനിനായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭ ചാർട്ടറും 2026-ലെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ഉം ഈ ആക്രമണത്തിലൂടെ ലംഘിക്കപ്പെട്ടതായി കുവൈത്ത് ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഭൂപ്രദേശവും തന്ത്രപ്രധാന കേന്ദ്രങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.






