തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകാനിരിക്കെ എല്ലാ വകുപ്പുകളും മുന്നൊരുക്ക പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി നിർണായക നിർദേശങ്ങൾ നൽകിയത്.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകളുടെ സുരക്ഷയും ജലനിരപ്പും ശാസ്ത്രീയമായി നിരീക്ഷിക്കാനും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപനം ഉറപ്പാക്കാനും നിർദേശം നൽകി.
മഴക്കാലത്തിന് മുമ്പ് ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവ ശുചീകരിച്ച് തടസങ്ങൾ നീക്കണമെന്നും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണമെന്നും നിർദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, കുടിവെള്ളം, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ക്യാമ്പുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും നിർദേശം നൽകി.
സ്കൂളുകളുടെ സുരക്ഷ പരിശോധിച്ച് അപകടസാധ്യതയുള്ള മരങ്ങളും ചുറ്റുമതിലുകളും മേൽക്കൂരകളും പരിശോധിക്കണമെന്നും ആരോഗ്യ മേഖലയിലെ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാമ്പുകടിയ്ക്കുള്ള ചികിത്സാ സംവിധാനങ്ങളും ആന്റിവെനം മരുന്നുകളും സജ്ജമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
വാർഡ് തലത്തിൽ നിന്ന് സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്നും, ജില്ലകളിൽ കളക്ടർമാർ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും യോഗത്തിൽ തീരുമാനമായി. വിവിധ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ജില്ലാകളക്ടർമാർ, കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.






