മലപ്പുറം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനായി 150 പേരുടെ അന്തിമ പട്ടിക തയ്യാറാക്കി മുസ്‌ലിം ലീഗ്. പാർട്ടിയുടെ അഞ്ച് മന്ത്രിമാരുടെ സ്റ്റാഫിലേക്ക് ഉൾപ്പെടുത്താൻ ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ ഉപസമിതി പരിശോധിച്ചാണ് 150 പേരുടെ പട്ടിക തയ്യാറാക്കിയത്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കാവുന്ന ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഈ പട്ടികയിൽ നിന്നായിരിക്കും മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെ അന്തിമമായി തീരുമാനിക്കുക എന്ന് ലീഗ് നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകി. കൂടാതെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സ്റ്റാഫിലേക്ക് ഏഴുപേരുടെ പ്രത്യേക പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടക്കുമ്പോൾ പാർട്ടി സർവീസ് സംഘടനകളുടെ അഭിപ്രായം തേടണമെന്നും നിർദേശമുണ്ട്. തിരഞ്ഞെടുക്കുന്ന സ്റ്റാഫിന് ജൂൺ 1 മുതൽ നിയമന ഉത്തരവ് നൽകാനാണ് സാധ്യത.
ഒരു മന്ത്രിക്ക് പരമാവധി 30 സ്റ്റാഫ് അംഗങ്ങളെ വരെ നിയമിക്കാമെങ്കിലും, യുഡിഎഫ് പൊതുധാരണ അനുസരിച്ചായിരിക്കും അന്തിമ തീരുമാനം. യോഗ്യരായ പാർട്ടി പ്രവർത്തകർക്ക് അവസരം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് പട്ടിക തയ്യാറാക്കൽ നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്.
പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ നിന്നുള്ള പട്ടികകൾ ജില്ലാ കമ്മിറ്റികൾ വഴി ശേഖരിച്ച് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിരുന്നു. പ്രൊഫഷണൽ ഏജൻസിയുടെ സഹായത്തോടെ മൂന്നു ഘട്ടം പരിശോധനകൾ നടത്തിയ ശേഷമാണ് 150 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.






