കണ്ണൂർ: കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.ഐ.മാരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ എ.ആർ. ക്യാമ്പിലെ എസ്.ഐ.മാരായ രജീവൻ, ബിനുകൃഷ്ണൻ എന്നിവരെയാണ് അന്വേഷണവിധേയമായി സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ആർ. രഞ്ജിത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കണ്ണൂർ കവിത തിയേറ്ററിന് സമീപത്തെ ഒരു തട്ടുകടയിലാണ് സംഭവം നടന്നത്.
എസ്.ഐ.മാരും അവരുടെ സുഹൃത്തും ഭക്ഷണത്തിനൊപ്പം ഉള്ളി ആവശ്യപ്പെട്ടെങ്കിലും കടയിലെ തിരക്കിനെ തുടർന്ന് ജീവനക്കാർ അത് ശ്രദ്ധിച്ചില്ല. തുടർന്ന് രഞ്ജിത്ത് ജീവനക്കാരോട് ഉള്ളി നൽകാൻ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി വാക്കുതർക്കമുണ്ടായതോടെ എസ്.ഐ.മാരും സുഹൃത്തും ചേർന്ന് രഞ്ജിത്തിനെ ആക്രമിച്ചതായി പരാതിയുണ്ട്.
രഞ്ജിത്തിനെ നിലത്തിട്ട് ചവിട്ടുകയും ബിനുകൃഷ്ണൻ ഭക്ഷണപ്ലേറ്റ് കൊണ്ട് അടിക്കുകയും ചെയ്തതായി ആരോപിക്കുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് ആക്രമണം തടഞ്ഞത്. പരിക്കേറ്റ രഞ്ജിത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് എസ്.ഐ.മാരെയും സസ്പെൻഡ് ചെയ്തത്. അന്വേഷണം തുടരുകയാണ്.






