കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുന്നതിനിടെ നവജാത ശിശുവിന്റെ കൈക്ക് പരിക്കേറ്റതായി പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിൻ – അമല ദമ്പതികളുടെ കുഞ്ഞിന്റെ വലത് കൈയുടെ എല്ല് പൊട്ടിയെന്നാണ് ആരോപണം.
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രസവശേഷം കുഞ്ഞിനെ മാതാപിതാക്കൾക്ക് കാണിക്കുന്നതിന് മുമ്പ് തന്നെ കൈക്ക് പ്ലാസ്റ്റർ ഇട്ടിരുന്നതായി കുടുംബം പറയുന്നു. എന്നാൽ രണ്ടാം ദിവസം തന്നെ പ്ലാസ്റ്റർ അഴിഞ്ഞ് വീണതായും അവർ ആരോപിച്ചു.
കുഞ്ഞ് കടുത്ത വേദനയിൽ കരഞ്ഞിട്ടും ഡോക്ടർമാർ പരിഗണിച്ചില്ലെന്നും, മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നും മാതാവ് അമല ആരോപിക്കുന്നു. തുടർന്ന് കുടുംബം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ കുഞ്ഞിന്റെ കൈയിലെ എല്ല് സ്ഥാനം തെറ്റിയിരിക്കാമെന്ന സംശയവും കുടുംബം ഉയർത്തുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പൊലീസിനും പരാതി നൽകിയതായി കുടുംബം അറിയിച്ചു.






