മധ്യപ്രദേശ്: മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിൽ ഗർഭിണികൾക്കായി അംഗൻവാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. കാർഘട്ട് കാംതി ഗ്രാമത്തിലെ വച്ഛല ബായി ധുർവെ എന്ന ഗർഭിണിക്ക് ലഭിച്ച ലഡ്ഡു അടങ്ങിയ ഭക്ഷ്യപ്പൊതിയിലാണ് പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്.
വീട്ടിലെത്തിച്ച പൊതി തുറന്നുനോക്കിയപ്പോഴാണ് പാമ്പിൻകുഞ്ഞ് ശ്രദ്ധയിൽ പെട്ടത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് ഗുരുതര ആശങ്കകൾ ഉയർന്നിട്ടുണ്ട്.
വിവരം ലഭിച്ചതോടെ വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, റവന്യൂ വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി പോഷകാഹാരപ്പൊതി കസ്റ്റഡിയിലെടുത്തു. ഭക്ഷണത്തിന്റെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ആക്ടിങ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. പിടിച്ചെടുത്ത സാമ്പിളുകൾ ഭോപ്പാലിലെ സംസ്ഥാന ഭക്ഷ്യപരിശോധന കേന്ദ്രത്തിലേക്ക് അയച്ചതായും പരിശോധനാ ഫലവും അന്വേഷണ റിപ്പോർട്ടും ലഭിച്ച ശേഷം ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവരുന്നതുവരെ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.






