നാഗ്പൂർ: നാഗ്പൂരിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് 1.49 കോടി രൂപ വിലമതിക്കുന്ന 150 കിലോയിലധികം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കിൽ സ്റ്റീൽ കോയിലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ ജോഗേഷ് ധർമ്മോധർ ദേവൂരി (30), മഹേന്ദ്ര ഇർദ ദേവൂരി (40) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
നാഗ്പൂർ നഗരത്തിലെ ഔട്ടർ റിംഗ് റോഡിലുള്ള ഒരു ഭക്ഷണശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ സോഷ്യൽ സെക്യൂരിറ്റി ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 21.26 ടൺ സ്റ്റീൽ കോയിലുകൾക്കു പിന്നിൽ ഒളിപ്പിച്ച നിലയിൽ 150.52 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
സംശയം ഒഴിവാക്കാനാണ് പ്രതികൾ സ്റ്റീൽ കോയിലുകൾ മറയായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ട്രാക്കിങ് ഒഴിവാക്കുന്നതിനായി നാഗ്പൂരിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയെത്തിയപ്പോൾ പ്രതികൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
രണ്ട് മാസത്തോളമായി ഈ മയക്കുമരുന്ന് ശൃംഖലയെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒഡീഷ ആസ്ഥാനമായുള്ള വിതരണക്കാരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






